പിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല. ഇ എം എസിനെ കള്ളനെന്ന് അധിക്ഷേപിച്ച കാലമുണ്ടായിരുന്നു. ബി.ജെ.പിയെ എതിർക്കുന്നവരെ രാഷ്ട്രീയമായി വേട്ടയാടാൻ മാത്രമാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നത്. ഇഡിക്കെതിരെ രൂക്ഷ വിമർശനവുമായി എം. സ്വരാജ്

കണ്ണൂര്‍: ഇഡിക്കെതിരെ രൂക്ഷ വിമർശനവുമായി എം. സ്വരാജ്. ഇഡി വിശ്വാസ്യത പൂർണമായും നഷ്ടപ്പെട്ട ഒരു ഏജൻസിയായി മാറിയിരിക്കുകയാണെന്നും ബി.ജെ.പിയെ എതിർക്കുന്നവരെ രാഷ്ട്രീയമായി വേട്ടയാടാൻ മാത്രമാണ് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മറ്റ് പാർട്ടിക്കാരെ വേട്ടയാടി ബിജെപിയിൽ എത്തിക്കുന്ന പണിയാണ് എടുക്കുന്നത്. പിണറായിയെ മൂക്കിൽ വലിച്ച് കയറ്റും എന്നാണ് പറയുന്നത്. പിണറായിയെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്ക് ഇല്ല. ഇ എം എസിനെ കള്ളനെന്ന് അധിക്ഷേപിച്ച കാലമുണ്ടായിരുന്നു.
കോടതിയുടെ വരാന്തയിൽ നിൽക്കാൻ കെൽപ്പില്ലാത്ത കള്ളക്കേസാണ്. നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം സ്വരാജ് പറഞ്ഞു.
ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ സാമാന്യബുദ്ധിയുള്ള ആരും വിശ്വസിക്കില്ലെന്നും പൂർണമായും പുച്ഛിച്ച് തള്ളുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു. കണ്ണൂരില്‍ നടന്നൊരു പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇ.ഡി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം പോളിറ്റ്ബ്യൂറോയും രംഗത്ത് എത്തി. രാഷ്ടീയ ലക്ഷ്യത്തോടെയുള്ള ഈ പ്രതികാര നടപടിയെ എല്ലാ മാര്‍ഗങ്ങളിലൂടെയും പാർട്ടി ചെറുക്കുമെന്നും പോളിറ്റ്ബ്യൂറോ വ്യകത്മാക്കി.
ഇ.ഡിയുടെ നിർദ്ദേശങ്ങൾക്ക് വഴങ്ങി പ്രവർത്തിക്കുന്ന ഏജന്റായി സതീശൻ സർക്കാർ മാറരുതെന്നും പാർട്ടി പോളിറ്റ് ബ്യൂറോ ഇറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.
ഇ.ഡിയുടെ നീക്കം ലജ്ജാകരമെന്നും കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പിണറായി വിജയനും വ്യക്തമാക്കി. വീണയുടെ കമ്പനി നൽകിയ സേവനങ്ങളിൽ നിയമവിരുദ്ധമായി ഒന്നുമില്ല.
പാർട്ടിയെ കളങ്കപ്പെടുത്താൻ ശ്രമം നടക്കുന്നു. തനിക്കെതിരായ വേട്ടയാടൽ തുടങ്ങിയിട്ട് കുറെ കാലമായെന്നും പിണറായി ആലപ്പുഴയിൽ പറഞ്ഞു. കമ്മ്യൂണിസിറ്റ് പാർട്ടിയുടെ വിശ്വാസ്യത തകർക്കാനാവില്ല. പ്രതിസന്ധികളെ നേരിട്ടും പ്രതിരോധിച്ചുമാണ് പാർട്ടി ഒരോ ഘട്ടവും കടന്നുപോയതെന്നും പിണറായി ഓര്‍മപ്പെടുത്തി.
അതേസമയം പിണറായി വിജയനും കുടുംബാംഗങ്ങൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഇഡി റിപ്പോർട്ടിൽ സർക്കാർ നിയമോപദേശം തേടി.

