അമല ആശുപത്രിയിലെ ഡോക്ടർമാരുടെ ഹോസ്റ്റലിൽ നിന്നും ലാപ്ടോപ്പും പണവും ബാഗും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കവർച്ച ചെയ്ത ലക്ക്നൗ സ്വദേശിയും ഡോക്ടറുമായ യുവതിയെ തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സഗോക് ടീമും തൃശൂർ പേരാമംഗലം പോലീസും ചേർന്ന് പിടികൂടി. കേരളത്തിന് പുറത്തും നിരവധി മോഷണ കേസുകളുള്ള ഉത്തർപ്രദേശിലെ ലക്ക്നൗ സ്വദേശിയായ ദീപ്തി സിംഗ്(30) നെയാണ് അറസ്റ്റ് ചെയ്തത്.ഡോക്ടറായ പാലക്കാട് സ്വദേശിനിയും സുഹൃത്തുക്കളും താമസിച്ചിരുന്ന മുറിയിൽ നിന്നും വിലപ്പെട്ട കാർഡുകളും പണവും ലാപ് ടോപ്പും നഷ്ടപെട്ടിരുന്നു. പേരാമംഗലം സ്റ്റേഷനിൽ ലഭിച്ച പരാതിയിലെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഡോക്ടറായ പ്രതിക്ക് എവിടെയും കയറി ചെല്ലാൻ പറ്റുമെന്നതിനാൽ, എളുപ്പത്തിൽ ഡോക്ടർമാർ താമസിക്കുന്ന ഹോസ്റ്റലിൽ കയറി പരാതിക്കാരിയായ ഡോക്ടർ പുറത്ത് പോയ തക്കം നോക്കി റൂമിൽ കയറി ലാപ്ടോപ്പും പണവും മറ്റ് വിലപിടിപ്പുള്ള രേഖകളും മോഷ്ടിച്ചു കടന്ന് കളയുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



