തൃശൂർ : ആംബുലൻസിൽ ബീക്കൻ ലൈറ്റിട്ട് എംഡിഎംഎ കടത്താൻ ശ്രമിച്ച വളർക്കാവ് അഞ്ചേരി സ്വദേശിയായ ചിറയത്ത് വീട്ടിൽസന്ദീപ് (42), മണ്ണുത്തി വെട്ടിക്കൽ സ്വദേശി പുതുശ്ശേരി വീട്ടിൽ ഫെയ്ത്ത് പി ജോണി (21) എന്നിവരെയാണ് തൃശൂർ സിറ്റി പോലീസ് പിടികൂടിയത്. വിപണിയിൽ ഏകദേശം 8,50,000 രൂപ വില വരുന്ന 252 ഗ്രാം MDMA ഇവരിൽനിന്നും പിടിച്ചെടുത്തു.
26.5.2026 തിയ്യതി പുലർച്ചെ കേസിനാസ്പദമായ സംഭവം നടന്നത്. ഡാൻസാഫ് സബ് ഇൻസ്പെക്ടർ ബിപിൻ പി നായർക്ക് പുലർച്ചെ ലഭിച്ച രഹസ്യ സന്ദേശത്തിൻെറ അടിസ്ഥാനത്തിൽ തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയിൽ വാണിയമ്പാറയിൽ വെച്ച് പുലർച്ചയോടെയാണ് വില്പനയ്ക്കായി എത്തിച്ച രാസലഹരിയോടെ പ്രതികളെ പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി മുതൽ ദേശീയപാതയിൽ പരിശോധന നടത്തി വന്നിരുന്നു. ശാരോൺ എന്ന പേരിലുള്ള ആംബുലൻസിൽ ലഹരി കടത്തുന്നതിനിടെ ഇന്ന് രാവിലെയാണ് രണ്ടംഗ സംഘം പിടിയിലാകുന്നത്. പോലീസിനേയും മറ്റു അന്വേഷണ ഏജൻസികളേയും വെട്ടിക്കുന്നതിനായിട്ടാണ് പ്രതികൾ ആംബുലൻസ് തിരഞ്ഞെടുത്തത്. രാസലഹരിയുടെ സ്രോതസ്സ് മറ്റുവിവരങ്ങൾ എന്നിലശവയെ കുറിച്ച് ആന്വേഷിക്കുമെന്നു സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ പി ഏസ് പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ടായിരുന്നു നടപടികൾ.
ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ലഹരി തൃശ്ശൂരിൽ പല പ്രദേശങ്ങളിലായി വില്പന ചെയ്യാനായിരുന്നു ചെയ്യാനായിരുന്നു പ്രതികളുടെ നീക്കം. പ്രതികളുടെ മൊബൈൽ ഫോണും സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.
തൃശൂർ സിറ്റി പോലീസ് മേധാവി നകുൽ ആർ ദേശ്മുഖ് ഐ.പി. എസിൻറെ നിർദ്ദേശത്തിലും തൃശൂർ സിറ്റി നാർ കോട്ടിക് എ.സി.പി. ഷിബു .പി. യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ ബിപിൻ പി നായർ, രാഗേഷ് പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശരത്ത്, ഷിഹാബുദ്ധീൻ, ആശിഷ്,സിവി പോലീസ് ഓഫീസർ റിജിൻദാസ് എന്നിവരാണ് ഉണ്ടായിരുന്നത്.



