മകളുടെ വിദ്യാഭ്യാസത്തിന് പണം ലഭിച്ചില്ല ; കരുവന്നൂർ ബാങ്കിന് മുൻപിൽ കുടുംബസമേതം പ്രതിഷേധവുമായി നിക്ഷേപകൻ

ഇരിങ്ങാലക്കുട : മകളുടെ വിദ്യാഭ്യാസത്തിനായി കരുവന്നൂർ സർവീസ് സഹകരണ ബാങ്കിലെ തൻ്റെ നിക്ഷേപം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബസമേതം ബാങ്കിന് മുന്നിൽ പ്രതിഷേധ സമരം നടത്തി മാടായിക്കോണം സ്വദേശി കാക്കനാട്ട് വീട്ടിൽ ഉണ്ണികൃഷ്ണൻ.
ഇന്ത്യൻ എയർഫോഴ്സ് ഡിഫൻസിൽ നിന്ന് റിട്ടയർ ചെയ്ത ഉണ്ണികൃഷ്ണൻ തൻ്റെ റിട്ടയർമെൻ്റ് ആനുകൂല്യങ്ങളെല്ലാം മക്കളുടെ വിദ്യാഭ്യാസത്തെ കരുതി ബാങ്കിൽ നിക്ഷേപിച്ചതായിരുന്നു.
ഉണ്ണികൃഷ്ണൻ്റെ 30 ലക്ഷം രൂപയാണ് കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപമുള്ളത്. ഇതിൽ 10 ലക്ഷം തിരികെ ആവശ്യപ്പെട്ട് ബാങ്ക് മാനേജ്മെന്റിന് കത്ത് നൽകിയിട്ട് മൂന്നു മാസങ്ങൾ പിന്നിട്ടു. ഇതിനിടയിൽ ആകെ ലഭിച്ചത് 10,000 രൂപ മാത്രമാണ്.
മെഡിക്കൽ വിദ്യാർഥിയായ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനു പണം ലഭിക്കാതെ വന്നതോടെ മുഖ്യമന്ത്രിക്കും സഹകരണവകുപ്പിനും എംഎൽഎയ്ക്കും എ.ആർ. ഓഫീസിലും വരെ നിരവധി പരാതികൾ നൽകിയെങ്കിലും യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു.
ഇതോടെയാണ് ഭാര്യ ഷീബയ്ക്കും മകൾ ആതിഥിക്കുമൊപ്പം ഉണ്ണികൃഷ്ണൻ ബാങ്കിന് മുൻപിൽ പ്രതിഷേധ സമരത്തിന് എത്തിയത്.
ബന്ധപ്പെട്ടവർ എത്രയും വേഗം ഇടപെട്ട് മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനുള്ള നിക്ഷേപം തിരികെ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു

