വെങ്ങാനൂരിൽ ഓടുന്ന കാറിന് തീപിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു; ദാരുണമായി കൊല്ലപ്പെട്ടത് വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥൻ ടൈറ്റസ് കുര്യൻ | Venganoor car fire


വിഴിഞ്ഞം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു (Venganoor car fire). കോട്ടയം ഏറ്റുമാനൂർ തെള്ളകം കാക്കനാട്ട് വീട്ടിൽ ടൈറ്റസ് കുര്യൻ (65) ആണ് മരിച്ചത്. വിരമിച്ച വ്യോമസേനാ കോർപ്പറൽ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
ടൈറ്റസ് കുര്യന്റെ മകനും തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിലെ ഡോക്ടറുമായ ഡെന്നിസ് ടൈറ്റസും ബന്ധുക്കളും ചേർന്നാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഞായറാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ടൈറ്റസ് കൈയിൽ കരുതിയിരുന്ന വസ്ത്രങ്ങളുടെ കരിഞ്ഞ അവശിഷ്ടങ്ങൾ കാറിനുള്ളിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇവ പിതാവിന്റേതാണെന്ന് ഡെന്നിസ് ടൈറ്റസ് സ്ഥിരീകരിച്ചതോടെയാണ് മരിച്ചയാളെ തിരിച്ചറിയാൻ കഴിഞ്ഞത്.
തിങ്കളാഴ്ച പുലർച്ചെ 5.10ഓടെ വെങ്ങാനൂർ-പള്ളിച്ചൽ റോഡിൽ അയ്യങ്കാളി സ്മൃതി മണ്ഡപത്തിന് സമീപത്താണ് അപകടമുണ്ടായത്. വെങ്ങാനൂർ ഭാഗത്ത് നിന്ന് പള്ളിച്ചലിലേക്ക് സഞ്ചരിക്കുകയായിരുന്ന കാറിന്റെ മുൻഭാഗത്ത് പെട്ടെന്ന് തീപിടിക്കുകയായിരുന്നു.
ഭാര്യയോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവാണ് കാറിന്റെ മുൻഭാഗത്ത് തീപടരുന്നത് ആദ്യം ശ്രദ്ധിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഡ്രൈവറെ വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും ഇതിനിടെ കാർ പിന്നോട്ട് ഉരുണ്ടുനീങ്ങി സമീപത്തെ മതിലിൽ ഇടിച്ചു. തുടർന്ന് തീ ആളിപ്പടരുകയായിരുന്നെന്നാണ് യുവാവ് പൊലീസിന് നൽകിയ മൊഴി.
കാറിന്റെ വാതിൽ തുറന്ന് രക്ഷപ്പെടാൻ ടൈറ്റസ് ശ്രമിച്ചിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സീറ്റ് ബെൽറ്റ് കുടുങ്ങിയതാകാമെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു.
മൃതദേഹം പൂർണമായും ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി. ഇടതുകാൽ പൊള്ളലേറ്റ് വേർപെട്ട നിലയിലും തലയോട്ടിക്ക് കേടുപാടുകൾ സംഭവിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
അപകടത്തിന് പിന്നിൽ വാഹനത്തിലെ സാങ്കേതിക തകരാറാണോ അതോ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിന്റെ ഭാഗമായി ഫൊറൻസിക് വിദഗ്ധർ സ്ഥലത്തെത്തി കാറിൽ നിന്ന് ആവശ്യമായ സാമ്പിളുകൾ ശേഖരിച്ചു. ഇന്ധനത്തിന്റെ സാന്നിധ്യം ഉൾപ്പെടെയുള്ള കാര്യങ്ങളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
മോട്ടോർ വാഹന വകുപ്പും സംഭവത്തിൽ അന്വേഷണം നടത്തും. നിലവിൽ അസ്വാഭാവിക മരണത്തിനാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തിരിക്കുന്നത്. ഡി.എൻ.എ. പരിശോധനാഫലം ലഭിച്ച ശേഷം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.
ഫിലോമിനയാണ് ടൈറ്റസ് കുര്യന്റെ ഭാര്യ.
Story Summary: A 65-year-old retired Indian Air Force corporal, Titus Kurian, has been identified as the man who died after his moving car caught fire in Venganoor near Vizhinjam. Police and forensic experts are investigating the exact cause of the fire, while a DNA test and further procedures are pending.

