നിതിൻ രാജിന്‍റെ മരണം: കേസിലെ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം. കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതി ഡോ. എം.കെ. റാമിന് ജാമ്യം. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
റിമാൻഡിലായി 48ാം ദിവസമാണ് റാമിന് ജാമ്യം ലഭിക്കുന്നത്. അഞ്ചരക്കണ്ടി കോളജിൽ കയറരുതെന്നാണ് നിർദേശം. ജൂലൈ 24നാണ് റാമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുന്നതും റിമാൻഡ് ചെയ്യുന്നതും.
തുടർന്ന് കസ്റ്റഡിയിൽ ചോദ്യം ചെയ്തു. തെളിവെടുപ്പും നടത്തി. ഇതെല്ലാം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നായിരുന്നു എം.കെ. റാമിന്‍റെ ആവശ്യം.
അഞ്ചരക്കണ്ടി ദന്തൽ കോളജിൽ കയറരുത്, വിദ്യാർഥികളെ സ്വാധീനിക്കരുത് എന്നീ വ്യവസ്ഥകളോടെയാണ് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. ഏപ്രിൽ 10നാണ് നിതിൻ രാജ് കോളജ് കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്.

