“ജീവിക്കാൻ പറ്റുന്നിടത്ത് പോടാ”… വൈദ്യുതി മുടക്കത്തിൽ പരാതിപ്പെട്ട യുവാവിനെതിരെ അസഭ്യവർഷം. കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയറിനെതിരെ പരാതി

കൊച്ചി: ഒരു മുന്നറിയിപ്പുമില്ലാതെ തോന്നുംപടി തുടരുന്ന വൈദ്യുതി മുടക്കത്തിൽ പരാതിപ്പെട്ട യുവാവിനെതിരെ അസഭ്യവർഷം നടത്തി കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയർ. എറണാകുളം ചെല്ലാനം മേഖലയിലെ തുടർച്ചയായ വൈദ്യുതി മുടക്കം പരാതിപ്പെട്ട ലാൽസണിനോടാണ് ഉദ്യോഗസ്ഥ് മോശമായി പെരുമാറിയത്.
ബുധനാഴ്ച വൈകുന്നേരം 6.45 മുതൽ മൂന്ന് തവണ പ്രദേശത്ത് വൈദ്യുതി മുടങ്ങി. 8.40ന് കറന്റ് പോയിട്ട് ഒരു മണിക്കൂറിലേറെ കഴിഞ്ഞിട്ടും വന്നില്ല.
തുടർന്നാണ് കണ്ണമായി കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയറുടെ ഔദ്യോഗിക നമ്പറിലേക്ക് ലാൽസൺ വിളിച്ചത്.
പവർകട്ട് മൂലം കുട്ടികളുൾപ്പെടെ ചൂടിൽ വെന്തുരുകയാണെന്നും ജീവിക്കാൻപോലും പറ്റുന്നില്ലെന്നും പരാതിപ്പെട്ടു. എന്നാൽ, അസഭ്യവാക്കുകളാണ് ഉദ്യോഗസ്ഥൻ തിരിച്ചുപറഞ്ഞത്.
തുടർന്ന് വീണ്ടും ലാൽസൺ വിളിച്ചപ്പോഴും പറഞ്ഞത് തിരുത്താൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല. പോയി പരാതി കൊടുക്ക് എന്നായിരുന്നു മറുപടി.

