ജമ്മു കശ്മീരിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ 31,000 കോടിയുടെ സവാൽകോട്ട് പ്രോജക്റ്റിനായി അങ്കത്തിനിറങ്ങി അദാനി ഗ്രൂപ്പ്: 1,850 മെഗാവാട്ട് ശേഷിയുള്ള വൻകിട പദ്ധതിയുടെ ആദ്യഘട്ട ലേലത്തിൽ എൽ ആന്റ് ടി ഉൾപ്പെടെ അഞ്ച് പ്രമുഖ കമ്പനികൾ രംഗത്ത്; 5,129 കോടിയുടെ ആദ്യ പാക്കേജ് ടെൻഡർ എന്.എച്ച്.പി.സി തുറന്നു; സിന്ധു നദീജല കരാർ റദ്ദാക്കിയതിന് പിന്നാലെ നിർമ്മാണം വേഗത്തിലാക്കി കേന്ദ്ര സർക്കാർ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ 1,850 മെഗാവാട്ടിന്റെ സവാല്‍കോട്ട് പദ്ധതിയുടെ ആദ്യ ഘട്ട ലേലത്തില്‍ അദാനി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഉള്‍പ്പെടെ രാജ്യത്തെ മുന്‍നിരയിലുള്ള അഞ്ച് പ്രമുഖ കമ്പനികള്‍ പങ്കെടുത്തു.
നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ബുധനാഴ്ച തുറന്ന 5,129 കോടി രൂപയുടെ ഒന്നാം പാക്കേജ് ടെന്‍ഡറില്‍ അദാനിക്ക് പുറമെ ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി ലിമിറ്റഡ്, പട്ടേല്‍ എഞ്ചിനീയറിംഗ് ലിമിറ്റഡ്, ലാര്‍സന്‍ ആന്‍ഡ് ടുബ്രോ, രിത്വിക് പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ് പങ്കെടുത്തത്.
കാഫര്‍ ഡാമുകള്‍, ഡൈവേര്‍ഷന്‍ ടണലുകള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മ്മാണം അടങ്ങുന്ന ഒന്‍പത് വര്‍ഷത്തെ പദ്ധതിയുടെ സിവില്‍, ഹൈഡ്രോ-മെക്കാനിക്കല്‍ ജോലികള്‍ക്കായാണ് ഈ ടെന്‍ഡര്‍ ക്ഷണിച്ചത്.
റാംബന്‍, റിയാസി, ഉധംപൂര്‍ എന്നീ മൂന്ന് ജില്ലകളിലായി 1,400 ഹെക്ടറിലധികം ഭൂമിയില്‍ 31,000 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന ഈ വന്‍കിട പദ്ധതി, പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി റദ്ദാക്കിയതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക മുന്‍ഗണന നല്‍കിയാണ് വേഗത്തിലാക്കുന്നത്.
സാങ്കേതികവും സാമ്പത്തികവുമായ മൂല്യനിര്‍ണ്ണയത്തിന് ശേഷം യോഗ്യരായ കമ്പനിക്ക് അന്തിമ കരാര്‍ കൈമാറും.

