ഗുജറാത്തിലെ ഗാന്ധിനഗറിൽ നിർമ്മാണത്തിലിരുന്ന വാണിജ്യ സമുച്ചയത്തിൽ ഭീമൻ ഇരുമ്പ് സ്ലാബ് തകർന്നു വീണു: രാത്രിയിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ 15 തൊഴിലാളികളെയും രക്ഷപ്പെടുത്തി ദുരന്തനിവാരണ സേന; ആരുടെയും നില ഗുരുതരമല്ലെന്ന് സ്ഥിരീകരിച്ച് ഉപമുഖ്യമന്ത്രി

ഗാന്ധിനഗര്‍: ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള കുഡാസനില്‍ നിര്‍മ്മാണത്തിലിരുന്ന വാണിജ്യ സമുച്ചയത്തില്‍ ഇരുമ്പ് സ്ലാബ് തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ കുടുങ്ങിയ 15 തൊഴിലാളികളെയും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ സുരക്ഷിതമായി പുറത്തെടുത്തു.
ബുധനാഴ്ച രാത്രി 9.15-ഓടെ ‘ബോസ്‌കി ദി എംപയര്‍’ എന്ന കെട്ടിട നിര്‍മ്മാണ സ്ഥലത്താണ് അപകടമുണ്ടായത്. സ്ലാബ് തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ തൊഴിലാളികള്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സും ദുരന്തനിവാരണ സേനയും പൊലീസും ആധുനിക യന്ത്രസാമഗ്രികളും ക്രെയിനുകളും ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയത്.
പരിക്കേറ്റ തൊഴിലാളികളെ ഗാന്ധിനഗര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരുടെയും നില ഗുരുതരമല്ലെന്നും ആള്‍നാശം സംഭവിച്ചിട്ടില്ലെന്നും ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘവി അറിയിച്ചു.
സംഭവസ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ച ഉപമുഖ്യമന്ത്രി നിര്‍മ്മാണ സ്ഥലത്ത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോയെന്നും നിര്‍മ്മാണത്തില്‍ അപാകതകളുണ്ടോയെന്നും പരിശോധിക്കാന്‍ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

