ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു, ആക്രമണം ശക്തമാക്കുന്നതായി റിപ്പോർട്ട് | Israel Gaza conflict


ഗാസ സിറ്റി: ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു (Israel Gaza conflict). തിങ്കളാഴ്ച ഗാസ സിറ്റിയിലും സമീപ പ്രദേശങ്ങളിലുമുണ്ടായ ആക്രമണങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. നിരവധി പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. ഗാസ സിറ്റിയിലെ ഒരു മുനിസിപ്പൽ പാർക്കിന് സമീപം കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങൾ ഉൾപ്പെടെയുള്ളവർ തിങ്ങിനിന്ന പ്രദേശത്താണ് ആദ്യ ആക്രമണമുണ്ടായത്. ഇവിടെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി മെഡിക്കുകൾ അറിയിച്ചു. പടിഞ്ഞാറൻ ഗാസ സിറ്റിയിലെ താൽ അൽ-ഹവാ മേഖലയിൽ വാഹനത്തിന് നേരെയുണ്ടായ മറ്റൊരു ആക്രമണത്തിൽ മൂന്ന് പേർ കൂടി കൊല്ലപ്പെട്ടു.
ആക്രമണങ്ങൾ ഹമാസ് പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നുവെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. എന്നാൽ ഇതിന് തെളിവുകൾ സൈന്യം പുറത്തുവിട്ടിട്ടില്ല. കൊല്ലപ്പെട്ടവരിൽ ചിലരുടെ മൃതദേഹങ്ങൾ അൽ-ഷിഫ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ ബന്ധുക്കളും സുഹൃത്തുക്കളും അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹങ്ങൾ ഖബറടക്കത്തിനായി കൊണ്ടുപോയി. ഒക്ടോബറിൽ നിലവിൽ വന്നതായി പ്രഖ്യാപിച്ച വെടിനിർത്തൽ നിലനിൽക്കുന്ന സാഹചര്യത്തിലും ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങൾ ശക്തമാകുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഞായറാഴ്ച മധ്യ ഗാസയിലെ ദെയർ അൽ-ബലാഹിൽ നടന്ന വ്യോമാക്രമണത്തിൽ മൂന്ന് വയസ്സുകാരൻ ഉൾപ്പെടെ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ശനിയാഴ്ചയും വിവിധ മേഖലകളിലുണ്ടായ ആക്രമണങ്ങളിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 1,313 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ 4,000 മുതൽ 5,000 വരെ ഫലസ്തീനികൾ മരിച്ചുകിടക്കുന്നതായി കരുതുന്നതായി ഫലസ്തീൻ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് ഫോർസിബ്ലി ഡിസപ്പിയേർഡ് പേഴ്സൺസ് അറിയിച്ചു.
2023 ഒക്ടോബറിൽ ഗാസയിൽ ഇസ്രയേൽ യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 73,500 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1.74 ലക്ഷത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും വലിയൊരു വിഭാഗം സ്ത്രീകളും കുട്ടികളുമാണെന്നും മന്ത്രാലയം അറിയിച്ചു. അതിനിടെ, ഒക്ടോബർ മുതലുള്ള കാലയളവിൽ ഇസ്രയേൽ സൈന്യത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടതായും ഒരു സിവിലിയൻ കോൺട്രാക്ടർ മരിച്ചതായും ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസയിലെ ആക്രമണങ്ങൾ തുടരുന്നതിനിടെ വെടിനിർത്തൽ കരാറിന്റെ നിലനിൽപ്പും സാധാരണ ജനങ്ങളുടെ സുരക്ഷയും വീണ്ടും ചർച്ചയാകുകയാണ്.
Summary: At least five Palestinians were killed in Israeli air strikes across Gaza, according to health officials. The attacks came amid reports of escalating Israeli military operations despite an October ceasefire, with Gaza authorities reporting a growing death toll since the truce took effect.

