ഡൽഹി ഡിക്ലറേഷൻ്റെ കരടിന് അന്തിമരൂപം നൽകാൻ BRICS പ്രതിനിധികളുടെ യോഗം: പശ്ചിമേഷ്യൻ യുദ്ധത്തിലെ ഭിന്നത പരിഹരിക്കാൻ ശ്രമം | BRICS Sherpas


ന്യൂഡൽഹി: ഈ വാരാന്ത്യത്തിൽ നടക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ‘ഡൽഹി പ്രഖ്യാപന’ത്തിന്റെ (Delhi Declaration) കരട് രേഖയ്ക്ക് അന്തിമരൂപം നൽകുന്നതിനായി അംഗരാജ്യങ്ങളുടെ ഷെർപ്പമാരുടെയും പ്രത്യേക പ്രതിനിധികളുടെയും അടിയന്തര യോഗം ചേർന്നു. പശ്ചിമേഷ്യൻ യുദ്ധം, പലസ്തീൻ വിഷയം എന്നിവയിൽ അംഗരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് സംയുക്ത പ്രസ്താവന പുറത്തിറക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.(BRICS Sherpas met to finalize the Delhi Declaration)
നേരത്തെ നടന്ന ബ്രിക്സ് വിദേശകാര്യ, വാണിജ്യ മന്ത്രിമാരുടെ യോഗങ്ങളിൽ ഇറാനും യു.എ.ഇ.യും തമ്മിലുണ്ടായ ഭിന്നതകളെ തുടർന്ന് സംയുക്ത പ്രസ്താവന ഇറക്കാൻ സാധിച്ചിരുന്നില്ല. ഉച്ചകോടിയിൽ പൂർണ്ണ ഐക്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഞായർ, തിങ്കൾ ദിവസങ്ങളിലാണ് പ്രത്യേക പ്രതിനിധികൾ ചർച്ച നടത്തിയത്. പശ്ചിമേഷ്യൻ വിഷയങ്ങൾക്ക് പുറമെ, ഭീകരവിരുദ്ധ പോരാട്ടങ്ങൾ ശക്തമാക്കുക, ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ആഗോള കൂട്ടായ്മകളുടെ പുനഃസംഘടന എന്നീ വിഷയങ്ങൾ ഇന്ത്യ പ്രഖ്യാപനത്തിൽ ഉൾപ്പെടുത്താൻ ഊന്നൽ നൽകുന്നുണ്ട്.
അംഗരാജ്യങ്ങൾക്ക് മേൽ ഏകപക്ഷീയമായി ഏർപ്പെടുത്തുന്ന ഉപരോധങ്ങൾ, തദ്ദേശീയ കറൻസികളിലുള്ള ഉഭയകക്ഷി വ്യാപാരം, ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ ഭാവി പദ്ധതികൾ എന്നിവയും ഉച്ചകോടി ചർച്ച ചെയ്യും. ആഗോള വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിക്കാൻ ‘ബ്രിക്സ് ലോജിസ്റ്റിക്സ് സപ്ലൈ-ചെയിൻ കോഓപ്പറേഷൻ ഫ്രെയിംവർക്കിന്’ ഉച്ചകോടി രൂപം നൽകിയേക്കും.
Story Summary
Ahead of the 18th BRICS Summit in New Delhi, BRICS Sherpas met to finalize the Delhi Declaration and resolve differences, particularly between Iran and the UAE, on language regarding the West Asia war and Palestine. The summit will also focus on counter-terrorism, local currency trade, UN reforms, and supply chain resilience.

