September 8, 2026

50000 അടി ഉയരത്തിൽ അഗ്നിപർവ്വത ചാരം; ആറ് വിമാനത്താവളങ്ങൾ അടച്ചു, ഒന്നരലക്ഷത്തിലേറെ യാത്രക്കാർ പ്രതിസന്ധിയിൽ | Anak Krakatau volcano eruption

50000 അടി ഉയരത്തിൽ അഗ്നിപർവ്വത ചാരം; ആറ് വിമാനത്താവളങ്ങൾ അടച്ചു, ഒന്നരലക്ഷത്തിലേറെ യാത്രക്കാർ പ്രതിസന്ധിയിൽ | Anak Krakatau volcano eruption
Anak Krakatau volcano eruption

ജക്കാർത്ത: ഇന്തോനേഷ്യയിലെ അനക് ക്രകതാവു അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് ആറ് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. അഗ്നിപർവ്വതത്തിൽ നിന്നുള്ള ചാരം അന്തരീക്ഷത്തിൽ വ്യാപിച്ചതോടെ 400ലേറെ വിമാന സർവീസുകൾ തടസ്സപ്പെടുകയും ഒന്നരലക്ഷത്തിലേറെ യാത്രക്കാർ പ്രതിസന്ധിയിലാകുകയും ചെയ്തു (Anak Krakatau volcano eruption). വെള്ളിയാഴ്ച രാത്രി വൈകിയാണ് അഗ്നിപർവ്വത സ്ഫോടനം ആരംഭിച്ചത്. തുടർച്ചയായ ഭൂചലനങ്ങളും ലാവാ പ്രവാഹവും ശക്തമായ ശബ്ദങ്ങളും പ്രദേശത്ത് അനുഭവപ്പെട്ടു. പിന്നാലെ രണ്ട് തവണ കൂടി സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട്. ചാരം അന്തരീക്ഷത്തിൽ വ്യാപിച്ചതിനെ തുടർന്ന് ജക്കാർത്തയിലെ സോക്കർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളമുൾപ്പെടെ ആറ് വിമാനത്താവളങ്ങളിലെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.

സിംഗപ്പൂരിലേക്കും തിരിച്ചുമുള്ള സർവീസുകളെയാണ് വിമാനത്താവള അടച്ചിടൽ കാര്യമായി ബാധിച്ചത്. ദോഹ, സിഡ്നി, കോലാലംപൂർ തുടങ്ങിയ അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള സർവീസുകളും തടസ്സപ്പെട്ടു. 467 വിമാന സർവീസുകളെയാണ് സാഹചര്യം ബാധിച്ചതെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ കണക്ക്. ചില വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുന്നതിനെക്കുറിച്ച് വിമാനക്കമ്പനികൾ ആലോചിക്കണമെന്നും ഗതാഗത മന്ത്രി ദുഡി പൂർവഗന്ധി നിർദേശിച്ചു. അഗ്നിപർവ്വത ചാരം പടിഞ്ഞാറൻ ജാവയിലേക്ക് വ്യാപിച്ചതായി നിരീക്ഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് കൂടുതൽ വിമാനത്താവളങ്ങൾ അടച്ചത്. യാത്രക്കാർക്ക് ടിക്കറ്റ് തുക തിരികെ നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാനും വരാനിരിക്കുന്ന യാത്രകളെക്കുറിച്ച് യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ നൽകാനും വിമാനക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

See also  സൊമാറ്റോ ഓർഡർ 40 മിനിറ്റ് വൈകി; ലൊക്കേഷൻ തേടിപ്പോയപ്പോൾ ഭക്ഷണം രണ്ടുപേർ കഴിക്കുന്നതായി കണ്ടെന്ന് യുവാവിന്റെ ആരോപണം | Zomato order delay

ഇന്തോനേഷ്യൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് ജാവയുടെ കിഴക്കൻ മേഖലയിൽ ഏകദേശം 20,000 അടി ഉയരത്തിലും സുമാത്രയുടെ പടിഞ്ഞാറൻ ഭാഗത്ത് 50,000 അടി വരെ ഉയരത്തിലുമാണ് അഗ്നിപർവ്വത ചാരം വ്യാപിച്ചത്. ജാവയ്ക്കും സുമാത്രയ്ക്കും ഇടയിലുള്ള സുന്ദ കടലിടുക്കിലാണ് അനക് ക്രകതാവു സ്ഥിതി ചെയ്യുന്നത്.
നിലവിലെ സ്ഫോടനം സുനാമി മുന്നറിയിപ്പിന് കാരണമായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ ചാരം മൂലം ശ്വാസകോശം, കണ്ണുകൾ, ചർമ്മം എന്നിവയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ വീടിനുള്ളിൽ കഴിയാനും മാസ്ക് ധരിക്കാനും ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.
1883ലെ ക്രകതാവു സ്ഫോടനത്തിന് പിന്നാലെ രൂപപ്പെട്ട അനക് ക്രകതാവു ഇടയ്ക്കിടെ സജീവമാകുന്ന അഗ്നിപർവ്വതമാണ്. 2018ൽ അഗ്നിപർവ്വതത്തിന്റെ ഒരു ഭാഗം കടലിലേക്ക് പതിച്ചതിനെ തുടർന്ന് ഉണ്ടായ സുനാമിയിൽ 400ലേറെ പേർ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Summary: A major eruption of Indonesia’s Anak Krakatau volcano sent ash up to around 50,000 feet, disrupting hundreds of flights and forcing six airports to temporarily close. More than 150,000 passengers were affected, while authorities said there was no tsunami warning.

See also  പോസ്റ്റിൽ നിന്ന് ഇറങ്ങുന്നതിനിടെ ഷോക്കേറ്റു! തൃശൂരിൽ കെഎസ്ഇബി കരാർ ജീവനക്കാരന് ദാരുണാന്ത്യം
Spread the love