‘സ്വർണക്കൊള്ള’ കേസിലെ ഒന്നാം പ്രതിക്ക് ക്ഷേത്രത്തിൽ വൻ സ്വീകരണം; ഉണ്ണികൃഷ്ണൻ പോറ്റിയെ മാലയിട്ട് സ്വീകരിച്ച് അനുയായികൾ, ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടിയതിന് പിന്നാലെ ബെംഗളൂരു ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ എത്തി

ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസ് ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ക്ഷേത്രത്തിൽ സ്വീകരണം. ബെംഗളൂരു ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് പോറ്റി എത്തിയത്.
നേരത്തെ ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഇയാൾ. കൂടെയുള്ളവർ മാലയിട്ടാണ് പോറ്റിയെ സ്വീകരിച്ചത്. ശബരിമലയിൽ നിന്ന് ദ്വാരപാളികളും വാതിൽപാളിയും ഏറ്റുവാങ്ങിയ രമേഷ് റാവുവിന്റെ നേതൃത്വത്തിൽ ആണ് സ്വീകരണം നൽകിയത്. പോറ്റിക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് തേടാൻ സഹായിച്ചത് രമേഷ് റാവു ആണ്.
ജാമ്യ വ്യവസ്ഥയിൽ ഇളവ് കിട്ടിയതോടെയാണ് പോറ്റി ക്ഷേത്രത്തിലെത്തിയത്. പൂജാകർമ്മങ്ങളിൽ പങ്കെടുക്കാനാണ് 20 ദിവസത്തെ ഇളവ് അനുവദിച്ചത്.
അതേ സമയം, സ്വീകരണവുമായി ക്ഷേത്രത്തിന് ബന്ധമില്ലെന്നാണ് ഭാരവാഹികളുടെ പ്രതികരണം. പ്രതികരിക്കാൻ ഇല്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയും വ്യക്തമാക്കി. രമേശിന്റെ വീട്ടിൽ പൂജ നടത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ കാണിച്ചാണ് ജാമ്യ ഇളവ് തേടിയത്.

