കുവൈറ്റിൽ അബ്ദലി റോഡിലെ ഫാമിൽ വ്യാജ മദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തി; നാല് ഇന്ത്യക്കാർ അറസ്റ്റിൽ

കുവൈറ്റ്: കുവൈറ്റിലെ അബ്ദലി റോഡിലുള്ള മരുഭൂമിയിലെ ഒരു ഫാ മിൽ (ജാഖൂർ) പ്രവർത്തിച്ചിരുന്ന വ്യാജ മദ്യ നിർമ്മാണ കേന്ദ്രം ആഭ്യന്തര മന്ത്രാലയം ക്രിമിനൽ സെക്യൂരിറ്റി വിഭാഗം തകർത്തു.
ജഹ്റ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധമായി മദ്യം നിർമ്മിച്ച് വിൽപന നടത്തിവന്ന നാല് ഇന്ത്യൻ പൗരന്മാരെ സുരക്ഷാസേന പിടികൂടിയത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ സുരക്ഷാ ഉദ്യോഗസ്ഥർ കേന്ദ്രം വളഞ്ഞ് പരിശോധന നടത്തുകയായിരുന്നു.
പരിശോധന വേളയിൽ മൂന്ന് പേർ മദ്യം നിർമ്മിക്കുന്നതിനിടെ റഡ് ഹാൻഡ് ആയി പിടിയിലായി. തുടർന്ന് ഇവിടേക്ക് മദ്യം വാങ്ങി പുറത്ത് വിൽപന നടത്തുന്നതിനായി എത്തിയ നാലാമനെയും പോലീസ് അറസ്റ്റ് ചെയ്തു.
ഇവരിൽ നിന്ന് വിൽപനയ്ക്കായി തയ്യാറാക്കിവെച്ച 236 കുപ്പി വ്യാജ മദ്യവും, നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്ന വൻ ശേഖരം വീപ്പകളും അസംസ്കൃത വസ്തുക്കളും മദ്യ വിൽപനയിലൂടെ ലഭിച്ച പണവും പോലീസ് പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതികളിൽ മൂന്ന് പേർ സാമ്പത്തിക തട്ടിപ്പ് കേസുകളിലടക്കം മുൻപ് അറസ്റ്റ് വാറന്റ് ഉള്ളവരാണെന്നും വ്യക്തമായിട്ടുണ്ട്.
പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും അനധികൃതമായി പ്രവർത്തിച്ച കേന്ദ്രം പൊളിച്ചുനീക്കാൻ കുവൈറ്റ് മുൻസിപ്പാലിറ്റിയുമായി ചേർന്ന് നടപടി സ്വീകരിക്കുകയും ചെയ്തു.

