ഇടുക്കിയിൽ ലഹരിക്കടിമയായ മകന്റെ ഉപദ്രവം സഹിക്കവയ്യാതെ മാതാപിതാക്കൾ രണ്ടു ദിവസമായി വീടുവിട്ട് അന്തിയുറങ്ങിയത് ബന്ധുവീട്ടിൽ. ജസ്റ്റിനെ ഡി-അഡിക്ഷൻ സെന്ററിലേക്ക് മാറ്റാൻ സ്റ്റേഷനിൽ എത്തിയിട്ടും നടപടി വൈകി. മാതാപിതാക്കളെ ആക്രമിക്കാൻ കത്തിയുമായി പാഞ്ഞടുത്തപ്പോൾ പ്രതിരോധിക്കാൻ കമ്പുകൊണ്ട് തലയ്ക്കടിച്ചതോടെ മകന് ദാരുണാന്ത്യം. കൊല്ലപ്പെട്ട ജസ്റ്റിൻ ഒട്ടേറെ കേസുകളിൽ പ്രതിയെന്ന് പോലീസ്

ഇടുക്കി: ആനക്കുളത്ത് ലഹരിക്കടിമയായ മകൻ ജസ്റ്റിൻ ജോയിയെ പിതാവ് തടിക്കമ്പ് കൊണ്ടടിച്ച് കൊലപ്പെടുത്തുകയും പിന്നാലെ ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്ത ദാരുണ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്.
സ്വന്തം മകന്റെ ജീവനെടുത്ത ശേഷം കടുത്ത കുറ്റബോധത്താൽ വിഷം കഴിച്ച് അത്യാസന്ന നിലയിലായ പിതാവ് ജോയി (63) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഇപ്പോഴും ജീവനുവേണ്ടി മല്ലിടുകയാണ്.
ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നതായാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.
സംഭവദിവസം വീട്ടിൽ നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നിരന്തരമായി വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്ന ജസ്റ്റിന്റെ ഭീഷണി ഭയന്ന് സ്വന്തം കിടപ്പാടം വിട്ട് ബന്ധുവീട്ടിൽ അഭയം തേടേണ്ടി വന്ന വൃദ്ധ മാതാപിതാക്കൾ, മകനെ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലായിരുന്നു.
ഇതിനിടെ അത്യാവശ്യ വസ്ത്രങ്ങൾ എടുക്കാനായി വീട്ടിലെത്തിയപ്പോഴാണ് ലഹരിയുടെ ഉന്മാദത്തിലായിരുന്ന ജസ്റ്റിൻ മാതാപിതാക്കളെ കത്തിയുമായി ആക്രമിക്കാൻ തുനിഞ്ഞത്.
നേരത്തെയും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ജസ്റ്റിൻ, കത്തിയെടുത്ത് മാതാവ് ഷാന്റിക്ക് നേരെയും പിതാവിന് നേരെയും പാഞ്ഞടുത്തതോടെ സ്വയരക്ഷാർത്ഥം കയ്യിൽക്കിട്ടിയ തടിക്കമ്പ് കൊണ്ട് പിതാവ് തിരിച്ചടിക്കുകയായിരുന്നുവെന്നാണ് സാക്ഷിമൊഴികൾ. മകന്റെ തലയ്ക്കേറ്റ മാരകമായ ആഘാതമാണ് തൽക്ഷണ മരണത്തിന് കാരണമായതെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.
മൂന്നാർ ഡിവൈ.എസ്.പി പി.എം. ബൈജു, സി.ഐ ജെ. ബിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി ശാസ്ത്രീയ തെളിവെടുപ്പ് പൂർത്തിയാക്കി. അക്രമത്തിന് ഉപയോഗിച്ച തടിക്കമ്പും കത്തിയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒരു കുടുംബത്തിന്റെ സ്വസ്ഥതയും ജീവിതവും ലഹരി എന്ന വിപത്ത് എങ്ങനെ തല്ലിക്കെടുത്തി എന്നതിന്റെ ഞെട്ടലിലാണ് ഇപ്പോഴും ആനക്കുളത്തെ ഗ്രാമവാസികൾ. മെഡിക്കൽ കോളേജിൽ കഴിയുന്ന ജോയിയുടെ ആരോഗ്യനില മെച്ചപ്പെട്ട ശേഷമേ കേസിൽ തുടർനടപടികളിലേക്ക് കടക്കാനാവൂ എന്ന് മൂന്നാർ പോലീസ് വ്യക്തമാക്കി.

