സത്യ നികേതൻ കെട്ടിട ദുരന്തം; ഡൽഹി സർവകലാശാലയിൽ മതിയായ ഹോസ്റ്റൽ സൗകര്യം വേണമെന്ന ഹർജിയിൽ ഹൈക്കോടതി നോട്ടീസ് | Delhi High Court on hostel facilities


സത്യ നികേതൻ കെട്ടിടം തകർന്നുവീണ് വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ മതിയായ ഹോസ്റ്റൽ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്ര-ഡൽഹി സർക്കാരുകളോടും ഡൽഹി സർവകലാശാലയോടും വിശദീകരണം തേടി. കോളജ് അടിസ്ഥാനത്തിൽ നിലവിലുള്ള ഹോസ്റ്റൽ സൗകര്യവും വിദ്യാർഥികളുടെ താമസ ആവശ്യകതയും വിലയിരുത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. (Delhi High Court on hostel facilities)
ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വിനോദ് ജാഖർ നൽകിയ ഹർജിയിൽ അഭിഭാഷകൻ വിമൽ ത്യാഗിയാണ് ഹാജരായത്. എന്നാൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനെ (UGC) കേസിലെ കക്ഷിയാക്കിയതിനെ കോടതി ചോദ്യം ചെയ്യുകയും UGCയെ കക്ഷിപ്പട്ടികയിൽ നിന്ന് നീക്കാൻ നിർദേശിക്കുകയും ചെയ്തു. പൊതുതാൽപര്യ ഹർജി വളരെ ഗൗരവമുള്ള വിഷയമാണെന്നും കോടതി നിരീക്ഷിച്ചു. ഡൽഹി സർവകലാശാലയിലെ ഹോസ്റ്റൽ സൗകര്യങ്ങളുടെ കുറവ് കാരണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നിരവധി വിദ്യാർഥികൾ സ്വകാര്യ പിജികൾ, ഹോസ്റ്റലുകൾ, വാടക മുറികൾ, പങ്കിട്ട ഫ്ലാറ്റുകൾ എന്നിവയെ ആശ്രയിക്കേണ്ടിവരുന്നുവെന്നാണ് ഹർജിക്കാരന്റെ വാദം. സത്യ നികേതനിലെ ദുരന്തം ഇത്തരം സ്വകാര്യ താമസസൗകര്യങ്ങളിൽ കഴിയുന്ന വിദ്യാർഥികൾ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾ കൂടുതൽ വ്യക്തമാക്കിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഡൽഹി സർവകലാശാലയിലെ ഓരോ കോളജിലെയും ഹോസ്റ്റൽ ശേഷിയും വിദ്യാർഥികളുടെ താമസ ആവശ്യവും സംബന്ധിച്ച് സമഗ്രമായ പഠനം നടത്തണമെന്നും ഹർജി ആവശ്യപ്പെടുന്നു. മതിയായതും സുരക്ഷിതവും വിദ്യാർഥികൾക്ക് താങ്ങാനാകുന്നതുമായ സ്ഥാപന ഹോസ്റ്റലുകൾ സ്ഥാപിക്കുന്നതിനും നിലവിലുള്ളവ വികസിപ്പിക്കുന്നതിനുമായി സമയബന്ധിതമായ Hostel Development Policy അല്ലെങ്കിൽ Master Plan തയ്യാറാക്കി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം ലഭ്യമായ കോളജുകളിൽ പുതിയ ഹോസ്റ്റലുകൾ നിർമിക്കുകയോ നിലവിലുള്ളവ വിപുലീകരിക്കുകയോ ചെയ്യണമെന്നും സ്ഥലപരിമിതിയുള്ള സ്ഥാപനങ്ങൾക്കായി സർക്കാർ അല്ലെങ്കിൽ സർവകലാശാലയുടെ അനുയോജ്യമായ ഭൂമിയിൽ സമീപ കോളജുകളിലെ വിദ്യാർഥികൾക്ക് ഉപയോഗിക്കാവുന്ന പൊതു അല്ലെങ്കിൽ ക്ലസ്റ്റർ ഹോസ്റ്റലുകൾ ഒരുക്കണമെന്നും ഹർജിയിൽ നിർദേശിക്കുന്നു. അതുവരെ ഡൽഹി സർവകലാശാലാ കോളജുകൾക്ക് സമീപമുള്ള സ്വകാര്യ PGകളിലും വിദ്യാർഥി ഹോസ്റ്റലുകളിലും ഘടനാപരവും അഗ്നിസുരക്ഷാ സംബന്ധമായതുമായ പരിശോധനകൾ നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രശ്നം നോർത്ത് ക്യാമ്പസിലോ സൗത്ത് ക്യാമ്പസിലോ മാത്രം ഒതുങ്ങുന്നതല്ലെന്നും ഡൽഹിയുടെ വിവിധ ഭാഗങ്ങളിലുള്ള സർവകലാശാലാ കോളജുകളിലെ വിദ്യാർഥികളെയും ബാധിക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു. സത്യ നികേതൻ കെട്ടിട തകർച്ചയുമായി ബന്ധപ്പെട്ട മറ്റൊരു പൊതുതാൽപര്യ ഹർജിയും സെപ്റ്റംബർ 25ന് പരിഗണനയ്ക്കുള്ളതിനാൽ, പുതിയ ഹർജിയും അന്നേ ദിവസം വീണ്ടും പരിഗണിക്കുമെന്ന് ഡൽഹി ഹൈക്കോടതി അറിയിച്ചു.
Summary: The Delhi High Court has sought responses from the Union Government, Delhi Government and Delhi University on a PIL seeking adequate, safe and affordable hostel facilities for students. The petition was filed following the Satya Niketan building collapse, which highlighted the risks faced by students dependent on private PGs and hostels.

