കാലാവസ്ഥാ വ്യതിയാനവും കടുത്ത മഴയും സമ്മാനിച്ച മഹാദുരന്തം: രാജ്യത്തുടനീളം സവാള വിതരണം തടസ്സപ്പെട്ടു, വില നവംബർ വരെ ഉയർന്ന നിലയിൽ തുടരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്; വിപണിയിലെ കടുത്ത പ്രതിസന്ധി പരിഹരിക്കാൻ 1.21 ലക്ഷം ടൺ സബ്സിഡി സവാളയുമായി കേന്ദ്ര സർക്കാർ അടിയന്തര വിപണി ഇടപെടലിന്

ഡല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള വിളനാശവും സംഭരണ നഷ്ടവും കാരണം രാജ്യത്തുടനീളം സവാള വിതരണം തടസ്സപ്പെട്ടതോടെ രാജ്യത്ത് സവാള വില വര്‍ദ്ധിക്കുന്നു.
നവംബര്‍ വരെ സവാള വില ഉയര്‍ന്ന നിലയില്‍ തന്നെ തുടരാന്‍ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ദ്ധര്‍ സൂചന നല്‍കുന്നു.
മഹാരാഷ്ട്ര, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ പ്രധാന ഉത്പാദന സംസ്ഥാനങ്ങളിലുണ്ടായ അപ്രതീക്ഷിത മഴയും വെള്ളക്കെട്ടും വിളവെടുപ്പിനെ സാരമായി ബാധിക്കുകയും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്തു.
സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിച്ച ഈ വിലക്കയറ്റം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആരംഭിച്ചിട്ടുണ്ട്.
എന്‍.സി.സി.എഫ്, നാഫെഡ് എന്നീ ഏജന്‍സികള്‍ വഴി കിലോയ്ക്ക് സബ്‌സിഡി നിരക്കില്‍ സംഭരിച്ച സവാള ജനങ്ങളിലേക്ക് എത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു.
കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലാണ് നിലവില്‍ രാജ്യത്തെ പലയിടങ്ങളിലും സവാള വില. അടുത്ത ഖരീഫ് വിളവെടുപ്പ് വിപണിയിലെത്തുന്നത് വരെ വരും മാസങ്ങളിലും വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് കാര്‍ഷിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

