കേരളത്തിൽ ജാതിഭ്രാന്ത് ഇപ്പോഴും തുടരുന്നു; ഇടതുപക്ഷവും അതിൽനിന്ന് മുക്തമല്ലെന്ന് ബിനോയ് വിശ്വം | Binoy Viswam


തിരുവനന്തപുരം: കേരളത്തിൽ ജാതിഭ്രാന്ത് ഇപ്പോഴും തുടരുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ()Binoy Viswam). ഇടതുപക്ഷത്തുള്ളവർക്ക് പോലും നിലവിൽ ജാതീയ ശക്തികളുമായി ബന്ധപ്പെടേണ്ട സാഹചര്യമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, സിപിഐക്ക് ഒരു ഘട്ടത്തിലും അത്തരത്തിലുള്ള ബന്ധത്തിന്റെ ആവശ്യം ഉണ്ടായിട്ടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവരെന്ന് അവകാശപ്പെടുന്നവർ പോലും ജാതീയതയുടെ ഭാഷ സംസാരിക്കുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം വിമർശിച്ചു. കാറിനകത്തോ പുറത്തോ ഉള്ള രാഷ്ട്രീയ ബന്ധങ്ങളിലൂടെ ഇത്തരം കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ സിപിഐക്ക് താൽപര്യമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ജാതീയതയ്‌ക്കെതിരെ സംസാരിച്ചത് കാന്തപുരമോ വെള്ളാപ്പള്ളിയോ അല്ല, കാൾ മാർക്സാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ നടക്കുന്ന രാഷ്ട്രീയ സംവാദങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ത്രീപക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ ഉപനേതൃപദവി സിപിഐക്ക് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദവി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഐക്കും സിപിഎമ്മിനും പിടിവാശിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട് ഇതുവരെ അറിയിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ ഐക്യത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ ഐക്യത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളാൻ സിപിഐക്ക് കഴിയുമെന്നും സിപിഎമ്മിനും അതിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Story Summary:
CPI state secretary Binoy Viswam said caste-based attitudes continue to persist in Kerala and stressed the importance of maintaining Left unity. He also said there was no rigidity between the CPI and CPI(M) over the Opposition Deputy Leader post.

