തിരുവനന്തപുരം വിമാനത്താവളത്തിൽ 2 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് വേട്ട; രണ്ട് മ്യാൻമർ പൗരന്മാർ പിടിയിൽ. ബാഗുകളുടെ രഹസ്യ അറകളിൽ ഒളിപ്പിച്ചത് 5.8 കിലോഗ്രാം മുന്തിയ ഇനം ലഹരി

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരിവേട്ട. വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന 2.03 കോടി രൂപ വിലമതിക്കുന്ന 5.8 കിലോഗ്രാം അതീവ വീര്യമേറിയ ഹൈഡ്രോപോണിക് കഞ്ചാവുമായി രണ്ട് മ്യാൻമർ പൗരന്മാർ തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായി.
മ്യാൻമർ സ്വദേശികളായ യു യു ഖൈങ് (32), മിൻ സോ ഹെയ്ൻ (36) എന്നിവരാണ് എയർ കസ്റ്റംസിന്റെ പിടിയിലായത്. സെപ്റ്റംബർ എട്ടിന് രാത്രി 10:09-ന് സിംഗപ്പൂരിൽ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിലാണ് ഇരുവരും എത്തിയത്.
യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇവരുടെ ലഗേജുകൾ വിശദമായ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും ചെക്ക്-ഇൻ ബാഗുകളുടെ അടിഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളിൽഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കൾ കണ്ടെത്തിയത്.
ബാഗുകൾ പൊളിച്ചുമാറ്റിയാണ് കസ്റ്റംസ് സംഘം കഞ്ചാവ് പുറത്തെടുത്തത്. പിടിച്ചെടുത്ത ഹൈഡ്രോപോണിക് കഞ്ചാവിന് ആകെ 5.8 കിലോഗ്രാം തൂക്കമുണ്ട്. അന്താരാഷ്ട്ര ലഹരിവിപണിയിൽ ഇതിന് 2.03 കോടി രൂപയോളം വിലവരുമെന്ന് കസ്റ്റംസ് അധികൃതർ വ്യക്തമാക്കി.
സാധാരണ കഞ്ചാവിനേക്കാൾ അതീവ വീര്യമുള്ളതും മണ്ണില്ലാതെ പ്രത്യേക പോഷക ലായനികളിൽ കൃത്രിമമായി വളർത്തിയെടുക്കുന്നതുമായ ഉയർന്നയിനം ലഹരിവസ്തുവാണ് ഹൈഡ്രോപോണിക് വീഡ്. പ്രതികൾക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് നിയമപ്രകാരം കേസെടുത്തു.

