ഇന്ത്യൻ അതിർത്തികൾ വളച്ചൊടിച്ചു? പുതിയ യുഎൻ ഭൂപടത്തിൽ അരുണാചൽ പ്രദേശിന്റെയും അക്സായി ചിന്നിന്റെയും ചിത്രീകരണം ശ്രദ്ധ ആകർഷിച്ചത് എന്തുകൊണ്ട്?

പുതിയ ഐക്യരാഷ്ട്രസഭാ ലോകഭൂപടത്തിലെ അരുണാചൽ പ്രദേശിന്റെയും അക്സായി ചിനിന്റെയും അതിർത്തി രേഖപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്ത്യയുടെയും ചൈനയുടെയും അവകാശവാദങ്ങളെ സൂചിപ്പിക്കുന്ന തരത്തിൽ രണ്ട് വ്യത്യസ്ത രേഖകളാണ് ഭൂപടത്തിൽ കാണുന്നത്. 2026 ജൂലൈ 1ന് പുറത്തിറക്കിയ ഭൂപടത്തിൽ അരുണാചൽ പ്രദേശിന്റെ അസമുമായുള്ള തെക്കൻ അതിർത്തി ‘ചൈനീസ് രേഖ’ എന്ന നിലയിലാണ് കാണിച്ചിരിക്കുന്നത്. അതേസമയം നാഗാലാൻഡുമായുള്ള സംസ്ഥാന അതിർത്തി രേഖപ്പെടുത്തിയിട്ടില്ല. ചൈനയുടെ ടിബറ്റുമായുള്ള വടക്കൻ അതിർത്തി ‘ഇന്ത്യൻ രേഖ’യായും കാണിക്കുന്നു.
അക്സായി ചിനിന്റെ കാര്യത്തിലും സമാനമായ രീതിയിലാണ് രേഖപ്പെടുത്തൽ. പ്രദേശത്തിന്റെ കിഴക്കൻ ഭാഗത്ത് ‘ഇന്ത്യൻ രേഖ’യും ലഡാക്കിൽ നിന്ന് അക്സായി ചിനിനെ വേർതിരിക്കുന്ന ഭാഗത്ത് ‘ചൈനീസ് രേഖ’യുമാണ് ഭൂപടത്തിലുള്ളത്. ഇന്ത്യയുടെ ഔദ്യോഗിക നിലപാട് പ്രകാരം അക്സായി ചിൻ ലഡാക്കിന്റെ ഭാഗമാണ്. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയും ഭൂപടത്തിൽ പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അന്തിമ നില സംബന്ധിച്ച് ധാരണയായിട്ടില്ലെന്ന വിശദീകരണവും അതിനൊപ്പമുണ്ട്. എന്നാൽ അരുണാചലിന്റെയും അക്സായി ചിനിന്റെയും ചുറ്റുമുള്ള ഇന്ത്യൻ-ചൈനീസ് രേഖകൾക്ക് സമാനമായ വിശദീകരണം നൽകിയിട്ടില്ല.
ALSO READ;ചെറുപ്പത്തിലേ സ്ട്രോക്ക്? ഈ 6 കാരണങ്ങൾ ഒരിക്കലും അവഗണിക്കരുത്
ഇതിനിടെയാണ് സെപ്റ്റംബർ 4ന് ലോകഭൂപടങ്ങളിൽ ഭൂഖണ്ഡങ്ങളുടെ യഥാർഥ വിസ്തീർണം കൂടുതൽ കൃത്യമായി കാണിക്കുന്നതിനുള്ള യുഎൻ പ്രമേയത്തെ ഇന്ത്യ പിന്തുണച്ചത്. എന്നാൽ ഈ പിന്തുണ ഏതെങ്കിലും പ്രത്യേക ഭൂപടത്തെയോ അതിർത്തി രേഖപ്പെടുത്തലിനെയോ അംഗീകരിക്കുന്നതല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ പരമാധികാര പ്രദേശങ്ങളായ ജമ്മു കശ്മീരും ലഡാക്കും ഇന്ത്യയുടെ ഔദ്യോഗിക ഭൂപടം അനുസരിച്ച് തന്നെ രേഖപ്പെടുത്തണമെന്നും തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ചിത്രീകരണം അംഗീകരിക്കാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിൽ അരുണാചൽ പ്രദേശവും ജമ്മു കശ്മീരിന്റെ മുഴുവൻ പ്രദേശവും ഇന്ത്യയുടെ ഭാഗമായാണ് കാണിക്കുന്നത്; അക്സായി ചിൻ ലഡാക്കിന്റെ ഭാഗമായും ഉൾപ്പെടുന്നു. അതിനാൽ യുഎൻ പുറത്തിറക്കിയ പുതിയ ഭൂപടത്തിലെ വ്യത്യസ്ത അതിർത്തി രേഖപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. അതേസമയം, സെപ്റ്റംബർ 4ലെ യുഎൻ പ്രമേയം അന്താരാഷ്ട്ര അതിർത്തികളെയോ തർക്കപ്രദേശങ്ങളെയോ സംബന്ധിച്ച് പുതിയ നിലപാട് സ്വീകരിക്കുന്നതല്ലെന്നും ഇന്ത്യയുടെ പരമാധികാരവും ഭൂപ്രദേശിക അഖണ്ഡതയും സംബന്ധിച്ച നിലപാട് വ്യക്തവും മാറ്റമില്ലാത്തതുമാണെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
The post ഇന്ത്യൻ അതിർത്തികൾ വളച്ചൊടിച്ചു? പുതിയ യുഎൻ ഭൂപടത്തിൽ അരുണാചൽ പ്രദേശിന്റെയും അക്സായി ചിന്നിന്റെയും ചിത്രീകരണം ശ്രദ്ധ ആകർഷിച്ചത് എന്തുകൊണ്ട്? appeared first on Express Kerala.

